---
title: "പാർട്ടിയെന്നാൽ ജീവൻ, മോഷണത്തിനിറങ്ങിയത്  ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയാൽ ;  അവസ്ഥ പങ്കുവച്ച് കൂത്തുപറമ്പിലെ കൗൺസിലർ"
english_title: "A full-time party worker in the country, unable to even stay in the country due to financial burdens of lakhs; A councilor from Koothuparamba shares the situation that led to the theft of a necklace"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/321725/A full-time party worker in the country, unable to even stay in the country due to financial burdens of lakhs; A councilor from Koothuparamba shares the situation that led to the theft of a necklace"
published_at: "2025-10-21T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f7405a477b7_1000941608.jpg"
keywords: []
---

# പാർട്ടിയെന്നാൽ ജീവൻ, മോഷണത്തിനിറങ്ങിയത്  ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയാൽ ;  അവസ്ഥ പങ്കുവച്ച് കൂത്തുപറമ്പിലെ കൗൺസിലർ

> **Lead Summary:** കൂത്തുപറമ്പില്‍, വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ നഗരസഭാ കൗണ്‍സിലര്‍ പി പി രാജേഷ് അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

## Article Content

കൂത്തുപറമ്പില്‍, വയോധികയുടെ സ്വര്‍ണമാല പൊട്ടിച്ച കേസില്‍ നഗരസഭാ കൗണ്‍സിലര്‍ പി പി രാജേഷ് അറസ്റ്റിലായതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.

വീടിന് പിന്നില്‍, അടുക്കള മുറ്റത്തിരുന്ന് മീന്‍ കഴുകി പലകയില്‍ ഇരുന്ന് മുറിക്കുകയായിരുന്ന 77 വയസുകാരിയായ കണിയാര്‍ കുന്നിലെ ജാനകിയുടെ പിന്നിലൂടെ ചെന്ന് കഴുത്തില്‍ പിടിച്ചു ഒരു പവന്‍ മാല പൊട്ടിച്ചു കടന്ന കേസിലാണ് രാജേഷ് പിടിയിലായത്.

നാട്ടില്‍ നില്‍ക്കാന്‍ പോലും പറ്റാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലാണെന്നാണ് പ്രതി രാജേഷ് മൊഴി നല്‍കിയത്. സഹകരണ ബാങ്കുകളിലും വ്യക്തികള്‍ക്കുമായി ലക്ഷങ്ങള്‍ കൊടുക്കാനുണ്ട്. സഹകരണ ബാങ്ക് രാത്രി വാച്ച്മാന്‍, നഗരസഭയിലെ നാലാം വാര്‍ഡായ നൂഞ്ഞബ്രയിലെ കൗണ്‍സിലര്‍ എന്നീ നിലയില്‍ തുച്ഛമായ വരുമാനം മാത്രമേയുള്ളു. പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ മറ്റു നിരവധി ചെലവുകളുമുണ്ട്. പാര്‍ട്ടി പ്രാദേശിക നേതാവെന്ന നിലയില്‍ ഫുള്‍ ടൈം രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതുകൊണ്ടു കുറച്ചുകൂടി വരുമാനം കിട്ടുന്ന ജോലിക്ക് പോകാനും കഴിയില്ല.

കടം കയറി ഉറക്കം നഷ്ടപ്പെട്ടപ്പോഴാണ് പലിശയെങ്കിലും അടക്കാന്‍ പറ്റുമോയെന്നു കരുതി ഗത്യന്തരമില്ലാതെ കവര്‍ച്ചയ്ക്കിറങ്ങിയതെന്നാണ് പി.പി രാജേഷ് പൊലിസ് ചോദ്യം ചെയ്യലില്‍ പറഞ്ഞത്. കുന്നുമ്മല്‍ വീട്ടില്‍ ജാനകിയുടെ കുടുംബത്തെ നന്നായി അറിയാം. തന്നെ നേരില്‍ കണ്ടാല്‍ തിരിച്ചറിയുന്നതുകൊണ്ടാണ് മഴയുള്ള കഴിഞ്ഞ വ്യാഴാഴ്ച റെയിന്‍കോട്ടും ഹെല്‍മെറ്റും കൈയ്യുറയും അണിഞ്ഞ് മോഷണത്തിനെത്തിയത്.

ജുപ്പിറ്റര്‍ സ്‌കൂട്ടര്‍ പരിചയക്കാരനില്‍ നിന്നും താല്‍ക്കാലികമായി കടം വാങ്ങിയതാണ്. അതിന്റെ നമ്പര്‍ പ്‌ളേറ്റു മാറ്റിയിരുന്നു. കവര്‍ച്ച നടത്തിയതിനു ശേഷം തന്നെ തിരിച്ചറിയുമോയെന്ന് ഭയമുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം അവിടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ പോയിരുന്നു. എന്നാല്‍ ആര്‍ക്കും സംശയം തോന്നിയില്ല. ഇതോടെ ധൈര്യമായി. എന്നാല്‍ സ്‌കൂട്ടറിന്റെ നീല നിറം നോക്കി വണ്ടി നല്‍കിയ പരിചയക്കാരനെ തേടി പൊലിസ് വന്നതും, സ്‌കൂട്ടറെടുത്തു കൊണ്ടു താന്‍ കൂത്തുപറമ്പ് ടൗണില്‍ നിന്നും വരുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലിസിന് ലഭിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു.

കുന്നുമ്മല്‍ ജാനകിക്ക് മാല തിരിച്ചു കൊടുത്ത് കാല്‍ പിടിച്ചു മാപ്പ് പറഞ്ഞാലോയെന്ന് ആലോചിച്ചതാണെന്നും ഈ കാര്യം പാര്‍ട്ടി നേതാക്കളെ അറിയിക്കാന്‍ ഭയന്നിരുന്നുവെന്നുമാണ് രാജേഷിന്റെ മൊഴി. ഒരു ദുര്‍ബല നിമിഷത്തില്‍ സംഭവിച്ചു പോയ തെറ്റിനെ ഓര്‍ത്ത് വിലപിക്കുമ്പോഴും തന്റെ പൊതുജീവിതത്തിന് മുകളില്‍ വീണ മോഷ്ടാവെന്ന കളങ്കം വ്യക്തിപരമായും പ്രസ്ഥാനത്തിനും അപമാനകരമായെന്ന തിരിച്ചറവില്‍ നിന്നാണ് ഇയാള്‍ പൊലിസ് അന്വേഷണവുമായി തികഞ്ഞ കുറ്റബോധത്തോടെ സഹകരിച്ചത്. ഇയാള്‍ വില്‍ക്കാനായി മാറ്റിവെച്ച സ്വര്‍ണ മാല പൊലിസ് കണ്ടെടുത്തിട്ടുണ്ട്.

പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിനു ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്നും വിട്ടു കിട്ടിയാല്‍ കവര്‍ച്ച നടന്ന വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തുമെന്ന് പൊലിസ് അറിയിച്ചു.

നഗരസഭാ നാലാം വാര്‍ഡ് കൗണ്‍സിലറും കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവുമായ രാജേഷ് മോഷണ കേസില്‍ അറസ്റ്റിലായത് പ്രദേശവാസികള്‍ ഞെട്ടലോടെയാണ് കേട്ടത്. സംശുദ്ധ രാഷ്ട്രീയത്തിനും വ്യക്തിജീവിതത്തിനും ഉടമയായ രാജേഷിന് നേരത്തെ ഇത്തരമൊരു സാഹചര്യമില്ലെന്നാണ് പരിചയക്കാര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/321725/A full-time party worker in the country, unable to even stay in the country due to financial burdens of lakhs; A councilor from Koothuparamba shares the situation that led to the theft of a necklace)